കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്.
രഞ്ജിത്തിനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നെങ്കിലും ഞായറാഴ്ച തന്നെ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ലൈംഗികാതിക്രമം ഉണ്ടായ ദിവസം തന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
ജനുവരി 30ന് ഫോർട്ട് കൊച്ചിയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ കാരവാനിൽ വച്ച് രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്നാണ് യുവനടി നൽകിയിരിക്കുന്ന പരാതി. അതിജീവിത കാരവാനിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നവർ കണ്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.



