ഇറാൻ യുദ്ധം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഊർജ്ജ വിതരണം സുരക്ഷിതമാക്കാൻ ന്യൂഡൽഹിയുടെ ശ്രമം തുടരുന്നു. ഇതോടെ ചൈനയിലേക്ക് പോകേണ്ട റഷ്യൻ എണ്ണയുമായി ഏഴ് ടാങ്കറുകളെങ്കിലും പാത മാറ്റി ഇന്ത്യയിലേക്ക് നീങ്ങുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന “അനുമതി ലഭിച്ച” റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് യുഎസിൽ നിന്ന് താൽക്കാലിക ഇളവ് ലഭിച്ചതിനെ തുടർന്നാണ് കപ്പൽ ട്രാക്കിംഗ് സ്ഥാപനമായ വോർടെക്സ ലിമിറ്റഡ് നിരീക്ഷിച്ച ഈ കപ്പലുകളുടെ വഴിതിരിച്ചുവിടൽ.
ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ തിരിച്ചുവിടാൻ റഷ്യ
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാവുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് കൂടുതൽ അസംസ്‌കൃത എണ്ണ എത്തിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചു. ആഗോള ഊർജ്ജ വ്യാപാരത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷം ഇന്ത്യയുടെ ഇന്ധന സുരക്ഷയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് റഷ്യയുടെ ഈ നിർണ്ണായക നീക്കം.
നിലവിൽ ഏകദേശം 95 ലക്ഷം ബാരൽ റഷ്യൻ അസംസ്‌കൃത എണ്ണയുമായി കപ്പലുകൾ ഇന്ത്യൻ സമുദ്രമേഖലയ്ക്ക് സമീപമുണ്ടെന്നും വിതരണ തടസ്സം നേരിട്ടാൽ ആഴ്ചകൾക്കുള്ളിൽ ഇവ ഇന്ത്യയിലെത്തിക്കാൻ കഴിയുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.



