തിരുവനന്തപുരം: എല്ലാ സ്കൂളുകളിലും അഗ്നിരക്ഷാ ഉപകരണം നിർബന്ധമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ സ്കൂൾ സുരക്ഷാ മാന്വൽ. തദ്ദേശ സ്ഥാപനത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടത്തിൽ സ്കൂളുകൾ പ്രവർത്തിക്കരുതെന്നും വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇതു നിർബന്ധമാണെന്നും മാന്വൽ നിർദേശിക്കുന്നു.

തേവലക്കരയിലെ സ്കൂളിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിന്‍റെ സഹചര്യത്തിലാണ് സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമാക്കികൊണ്ടുള്ള പുതിയ മാന്വൽ പുറത്തിറക്കിയത്. ഇതിലെ നിർദേശങ്ങൾ നടപ്പാക്കിയെന്ന് വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.

പാമ്പു കയറിയിട്ടില്ലെന്ന് ഉറപ്പാക്കാൻ ദിവസവും പ്രവൃത്തി സമയത്തിനു മുൻപ് ക്ലാസ് മുറികളിൽ പരിശോധന നടത്തണം. സ്കൂൾ വളപ്പിലെ കാടും പുല്ലും വർഷത്തിൽ രണ്ട് തവണയെങ്കിലും നീക്കണമെന്ന് വ്യക്തമായിട്ടുണ്ട്. വൃത്തിയുള്ള ശുചിമുറികളും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഉറപ്പാക്കണം.

സ്കൂളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്ക് ആറ് മാസത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകണം. കമ്മിറ്റി രൂപീകരിച്ച് സുരക്ഷാ ഓഡിറ്റ് നടത്തണം.