ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടെന്ന് ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ആരംഭിക്കുന്നതെന്നും ഇയാൾ നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. എന്നാൽ സാമ്പത്തിക ഇടപാടിനെ കുറിച്ചോ തട്ടിപ്പിനെ കുറിച്ചോ അറിവില്ലെന്നും ജയറാം വ്യക്തമാക്കി.
പോറ്റിയെ വിശ്വാസമായിരുന്നു. ശബരിമല ശ്രീകോവിലിലെ കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റി ക്ഷണിച്ചതനുസരിച്ച് പങ്കെടുത്തിരുന്നതായി ജയറാം എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്.
വാതിൽപാളികൾ കോട്ടയം ഇളംപള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തിരുന്നതായി ജയറാം അറിയിച്ചു. സ്വർണക്കൊള്ള കേസിൽ ജയറാം സാക്ഷിയാകുമെന്നാണ് ലഭിക്കുന്ന വിവരം.



