കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അനധികൃത ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നെന്ന് ജയറാം. ചൊവ്വാഴ്ച ഇഡിക്ക് മുന്നിൽ ഹാജരായി ജയറാം മൊഴി നൽകിയിരുന്നു.
പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും ജയറാം ഇഡി ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കി. മൂന്നര മണിക്കൂറോളമാണ് ഇഡി ഉദ്യോഗസ്ഥർ കേസിൽ ജയറാമിന്റെ മൊഴിയെടുത്തത്.
തനിക്കറിയുന്നത് എല്ലാം ഉദ്യോഗസ്ഥരോട് പറഞ്ഞതായി ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത്. വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം അറിയിച്ചു.
പൂജ നടത്തിയവർക്ക് ചെറിയൊരു തുക ദക്ഷിണ മാത്രമാണ് താൻ നൽകിയതെന്നും ജയറാം മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ചിത്രങ്ങളും ജയറാം അന്വേഷണം ഉദ്യോഗസ്ഥർക്ക് കൈമാറി.



