ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ചോദ്യം ചെയ്യലിനായി തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിലെടുത്തു.  കൊച്ചിയിലെ എസ്ഐടി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യൽ.

കണ്ഠരര് രാജീവർ നൽകിയ അനുമതികളിലുള്ള സംശയത്തെ തുർന്നാണ് എസ്ഐടി നടപടിയെന്നാണ് വിവരം. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻ്റ് എ പത്മകുമാർ രാജീവര്‍ക്കെതിരെ നേരത്തെ  എസ്ഐടിക്ക് മൊഴി നൽകിയിരുന്നുവെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. 

സ്വർണ്ണക്കൊള്ള കേസിലെ  ഒന്നാം പ്രതിയായ  ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും  പരിചയപ്പെടുത്തിയതും കണ്ഠരര് രാജീവർ ആണെന്ന്  പത്മകുമാർ മൊഴിനൽകിയെന്നാണ് വിവരം.

അന്വേഷണം തൃപ്തികരമെമന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. രേഖകൾ മറച്ചു വയ്ക്കാൻ ചില വ്യക്തികൾ ശ്രമിച്ചെങ്കിലും സുപ്രധാന രേഖകൾ കണ്ടെത്താനും വീണ്ടെടുക്കാനും എസ്ഐടി സംഘത്തിനു കഴിഞ്ഞെന്നു ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. നിർഭയമായി അന്വേഷണം മുന്നോട്ടു പോകണം. സത്യസന്ധതയുള്ള ഉദ്യോ​ഗസ്ഥരെ എസ്ഐടി സംഘത്തലവന് ഉൾപ്പെടുത്താം.

കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു. കേസിൽ ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്ഐടി ഹൈക്കോടതിയെ ധരിപ്പിച്ചു. ബാഹ്യസമ്മ​ർദ്ദങ്ങളിലാതെ അന്വേഷണവുമായി മുന്നോട്ടു പോകാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. നാല് ഘട്ടങ്ങളായി കേസ് അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

1998ൽ യുബി ​ഗ്രൂപ്പ് സ്വർണം പൊതിഞ്ഞത്. 2019ൽ കട്ടിളപ്പാളി സ്വർണം പൂശാൻ അഴിച്ചെടുത്തത്. ദ്വാരപാലക ശിൽപ്പങ്ങൾ വീണ്ടും സ്വർണം പൂശാൻ കൊണ്ടു പോയത്. 2025ൽ ദ്വാരപാലക ശിൽപ്പം വീണ്ടും സ്വർണം പൂശിയത്. അന്വേഷണ സംഘത്തിന് മേൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നുവെന്ന് എസ്ഐടി ഹൈക്കോടതിയെ ധരിപ്പിച്ചു. വിഷയത്തിൽ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി.

കേവലം സങ്കൽപ്പങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കുപ്രചാരണങ്ങൾ നടത്തുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഗൗരവകരമായ ഈ അന്വേഷണം മാധ്യമ വിചാരണയുടെ നിഴലിലല്ല നടക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായും തോന്നുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.

അന്വേഷണ പുരോഗതി പരിഗണിക്കാതെയാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നത്. ഇത് അന്വേഷണത്തെ ദുർബലപ്പെടുത്താൻ അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടമാക്കാനും കാരണമാകും. ഊഹാപോഹങ്ങളും മറ്റും അന്വേഷണത്തെ ദുർബലപ്പെടുത്തും. മാധ്യമ വിചാരണയുടെ കീഴിൽ കേസന്വേഷണം നടത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.