കൊല്ലം: കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു ശബരിമല സ്വർണാപഹരണ കേസുകളിൽ അറസ്റ്റിലായ സ്മാർട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി നൽകിയ അപേക്ഷ ഉപാധികളോടെ അനുവദിക്കാൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ഉത്തരവിട്ടു.
ജിഎസ്ടി ഉൾപ്പെടെ സർക്കാരുകളിലേക്ക് അടയ്ക്കേണ്ട തുകകളും റജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ഫെബ്രുവരി വരെയുള്ള ശമ്പളവും വിതരണം ചെയ്യാം. എന്നാൽ, ഇതിനു മുന്നോടിയായി ഒരു കോടി രൂപ കോടതിയിൽ നിക്ഷേപിക്കണം. കൂടാതെ, ജീവനക്കാരുടെ പേരു വിവരങ്ങളും മറ്റു രേഖകളും ജിഎസ്ടി ഉൾപ്പെടെ സർക്കാരിലേക്ക് അടയ്ക്കേണ്ട തുകകളുടെ വിവരങ്ങളും എല്ലാം കോടതിയിൽ സമർപ്പിച്ച് അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് അനുമതി നൽകണമെന്ന പങ്കജ് ഭണ്ഡാരിയുടെ അപേക്ഷ കോടതി തള്ളി. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചതിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. പങ്കജിനെ നേരിട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് അനുമതി നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.
ത്വക് രോഗത്തിനുള്ള ചികിത്സയിലാണ് പങ്കജ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തുടരണമെന്നായിരുന്നു ആദ്യ അപേക്ഷ. എന്നാൽ, മറ്റൊരു സംസ്ഥാനത്തു ചികിത്സയ്ക്ക് അനുമതി നൽകിയാൽ പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. തുടർന്ന് കേരളത്തിലെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി അനുമതി തേടിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.



