പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ വേഗത്തിലാക്കുന്നതിനായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനം. ഇതിനായുള്ള ശിപാർശ പ്രത്യേക അന്വേഷണ സംഘം സംസ്ഥാന സർക്കാരിന് കൈമാറി.

തൃശൂർ സ്വദേശിയായ അഡ്വ. ഉണ്ണികൃഷ്ണനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉടൻ തന്നെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ഹൈക്കോടതി നിര്‍ദേശ പ്രകാരം എസ്‌ഐടി ശബരിമല സന്നിധാനത്തെ പരിശോധന തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് എസ്പി ശശിധരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശബരിമല സന്നിധാനത്തെത്തിയത്. പ്രധാനപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരെയും സംഘം വിളിച്ചുവരുത്തിയിരുന്നു.

ശ്രീകോവിലിന്‍റെ പഴയ വാതില്‍പ്പാളികളാണ് സംഘം പ്രധാനമായും പരിശോധിച്ചത്. ഈ വാതില്‍പ്പാളികളാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യം മാറ്റിയത്. പഴയ വാതില്‍പ്പാളികള്‍ സ്‌ട്രോംഗ്‌റൂമില്‍ നിന്നും കണ്ടെടുത്തു പരിശോധിച്ചു. ഇതില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.

പഴയ കൊടിമരത്തില്‍ നിന്നു മാറ്റിയ സാധനങ്ങളും സംഘം പരിശോധിച്ചു. ഇവ പെട്ടിയിലാക്കി സൂക്ഷിച്ചിരുന്നു. അയ്യപ്പചരിതം കൊത്തിയ സ്വര്‍ണപ്പാളികളാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്ട്രോംഗ് റൂം തുറന്നാണ് ദീര്‍ഘനേരം പരിശോധന നടത്തിയത്.

നേരത്തെ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റീസ് കെ.ടി. ശങ്കരന്‍ ശബരിമല സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ കൂടി സഹായത്തിലാണ് പരിശോധന നടത്തിയത്. നവംബര്‍ 17, 18 തീയതികളിലും എസ്‌ഐടി സംഘം പരിശോധന നടത്തിയിരുന്നു.