വെര്‍ച്വല്‍ ക്യൂ വഴി ഡിസംബര്‍ 26 ന് 30000 പേര്‍ക്കും 27 ആം തീയതി 35000 പേര്‍ക്കും മാത്രമായിരിക്കും ദര്‍ശനത്തിന് അനുമതിയുണ്ടാവുക. ഈ രണ്ട് ദിവസങ്ങളിലും സ്പോട് ബുക്കിങ്ങും കുറച്ചു. അതേസമയം, മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു.

പുലര്‍ച്ചെ അഞ്ചിന് സ്ട്രോങ് റൂം തുറന്ന് പുറത്തെടുത്ത തങ്കയങ്കി, ക്ഷേത്രത്തിലെ ആനക്കൊട്ടിലിലെ പ്രത്യേക മണ്ഡപത്തിലെത്തിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ ഭക്തരാൽ ക്ഷേത്രമുറ്റം നിറഞ്ഞു.

ഏഴ് മണിക്ക് നാദസ്വരത്തിന്‍റെ അകമ്പടിയോടെ തങ്കയങ്കി ക്ഷേത്രത്തിന് പുറത്ത് കാത്തു കിടന്ന പ്രത്യേക രഥത്തിലേക്ക് മാറ്റി. വന്‍ സുരക്ഷയിലാണ് യാത്ര. ഇന്ന് രാത്രി ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലും നാളെ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും മൂന്നാം ദിവസം പെരുനാട് അയപ്പ ക്ഷേത്രത്തിലും തങ്ങും.   26 ന് തങ്കയങ്കി സന്നിധാനത്തെത്തും. ഇരുപത്തിയേഴിന് രാവിലെയാണ് മണ്ഡലപൂജ.