ശബരിമലയിൽ നടന്നത് വലിയ കൊള്ളയെന്ന് സന്നിധാനത്തെ പഞ്ചലോഹ വിഗ്രഹം നിർമ്മിച്ചു നൽകിയ തട്ടാവിള കുടുംബത്തിലെ അം​ഗമായ ശിൽപി മഹേഷ് പണിക്കർ. നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്താണ് ഇതിന്റെ വിൽപ്പന നടന്നിട്ടുണ്ടാകുക. ഇത് ഉണ്ണികൃഷ്ണൻ പോറ്റിയിൽ ഒതുങ്ങി നിൽക്കുന്നതല്ല. ഇതു വലിയ കോക്കസാണ്. വലിയ ഐസ് ബർഗിന്റെ മുകളിലെ ഒരറ്റം മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റി. അന്വേഷണം ശരിയായ രീതിയിൽ നീണ്ടാൽ സിനിമാക്കാരിലേക്കും വലിയ വ്യവസായികളിലേക്കും വരെ നീണ്ടേക്കാമെന്നും മഹേഷ് പണിക്കർ പറഞ്ഞു.

സ്വർണപ്പാളി ഉരുക്കാനല്ല, അതു മൊത്തത്തിൽ മാറ്റാനാണ് സാധ്യത. സ്വർണം ഉരുക്കിയെന്ന് ആരോപിക്കുന്നത് പണത്തിനു വേണ്ടിയാണല്ലോ ?. ഒരു കിലോ സ്വർണത്തിന് 80 ലക്ഷം രൂപയേ വില വരികയുള്ളൂ. എന്നാൽ സ്വർണം ചെമ്പു പാളിയിൽ ഉണ്ടെങ്കിൽ, അതേപടി കൊടുത്താൻ 100 കോടിയോ, 50 കോടിയോ വരെ കൊടുക്കാൻ ആളുകളുണ്ട്. പ്രത്യേകിച്ചും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തിൽ. സിനിമാമേഖലയിൽ വരെ അതിനുള്ള ആളുകളുണ്ട്.

സിനിമയിലെ വലിയ പ്രൊഡക്ഷൻ ഹൗസുകൾക്ക്, ഇത്തരം കാര്യങ്ങൾ വിശ്വാസപരമായ ഘടകങ്ങൾ കൂടി അടങ്ങിയതാണ്. ഇതിന്റെ ഡിവൈൻ വാല്യു വളരെ കൂടുതലാണ്. സ്വർണം അതേപടി മാറ്റിയിട്ട് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയിട്ട് മാറ്റിവെച്ചാൽ മതിയല്ലോ. ചെമ്പുപാളിക്ക് മുകളിൽ നിക്കൽ കോട്ടിങ്ങ് നൽകിയിട്ട് അതിനു മുകളിലാണ് സ്വർണം പൂശുന്നത്. അങ്ങനെ നോക്കുമ്പോൾ പൂശിയ സ്വർണം ഇനിയും കുറവായിരിക്കാനാണ് സാധ്യതയെന്ന് മഹേഷ് പണിക്കർ പറഞ്ഞു.

പൗരാണിക പാരമ്പര്യമുള്ള വളരെ പഴക്കം ചെന്ന ക്ഷേത്രമാണ് ശബരിമല. ഇതിനാൽ തന്നെ ഇവിടത്തെ ഡിവൈൻ വാല്യു വളരെ വലുതാണ്. സ്വർണം ഇരിക്കുന്ന ചെമ്പുപാളിയുടെ ആയിരത്തിലൊന്നു മാത്രമേ സ്വർണം മാത്രം കൊടുത്താൽ കിട്ടുകയുള്ളൂ. ഉരുക്കാൻ മെനക്കെടുന്നത് എന്തിനാണ്?. ഇതിന്റെ അച്ചെടുത്ത് അതിൽ സ്വർണം പൂശി തിരിച്ചു വെക്കുക. മാറ്റിയത് ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യുക. വിശ്വാസത്തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം സമഗ്രമായി അന്വേഷിക്കണമെന്നും മഹേഷ് പണിക്കർ ആവശ്യപ്പെട്ടു.