സന്നിധാനത്ത് അന്നദാനത്തിന് സദ്യ നല്‍കുന്നത് സംബന്ധിച്ച്‌ അഞ്ചിന് നടക്കുന്ന ബോര്‍ഡ് യോഗത്തിന് ശേഷം തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാർ. ഇന്ന് മുതല്‍ ഉച്ചയ്ക്ക് സദ്യ നല്‍കി തുടങ്ങാനായിരുന്നു തീരുമാനം.

നിലവില്‍ ഉച്ചയ്ക്ക് പുലാവാണ് നല്‍കുന്നത്. ഇത് സീസണ്‍ മുഴുവന്‍ നല്‍കാനാണ് കരാരുകാരന് കരാര്‍ നല്‍കിയിരിക്കുന്നത്. പുലാവ് മാറ്റി സദ്യ നല്‍കിയാലുള്ള നിയമപ്രശ്നവും സദ്യ വിളമ്ബാന്‍ വേണ്ടി വരുന്ന അധികം സൗകര്യങ്ങളെക്കുറിച്ചും പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം കമ്മിഷണറുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചശേഷം ബോര്‍ഡ് യോഗം ചേര്‍ന്നാണ് സദ്യ കാര്യത്തില്‍ തീരുമാനമെടുക്കുക. സദ്യ നല്‍കി തുടങ്ങുന്ന തീയതി താല്‍ക്കാലികമായി നീട്ടിവെച്ചത് മാത്രമാണെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ഓ. ജി ബിജു പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കും.