ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിക്കുവേണ്ടി ബോർഡ് പ്രസിഡൻ്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്.
ദേവസ്വം ബോർഡ് മുൻ അംഗമാണ് എൻ വിജയകുമാർ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളി കൊടുത്തുവിടാൻ തീരുമാനമെടുത്തതിൽ ബോർഡ് പ്രസിഡൻ്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം സുഹൃത്തിൻ്റെ വീട്ടിലേക്ക് മാറിയ വിജയകുമാർ ഉച്ചയോടെ എസ്ഐടി ഓഫീസിൽ ഹാജരാകുകയായിരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയുടെ പ്രസിഡൻ്റായിരുന്നു വിജയകുമാർ.
രേഖകളിൽ കൃത്രിമം നടത്തിയെന്നും ബോർഡിന് നഷ്ടമുണ്ടാക്കാനായി പ്രതികൾ സഹകരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, വിജയകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. അടുത്ത മാസം 12വരെയാണ് റിമാൻ്റ് കാലാവധി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് പ്രതിയെ റിമാൻ്റ് ചെയ്തത്. വിജയകുമാർ സമർപ്പിച്ച ജാമ്യപേക്ഷ ഈ മാസം 31 ന് പരിഗണിക്കും.
പത്മകുമാറിനെ അറസ്റ്റ് ചെയ്തിട്ടും ഒപ്പം ബോർഡിൽ അംഗങ്ങളായ എൻ വിജയകുമാറിനെയും കെപി ശങ്കരദാസിനെയും എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.



