കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൊവ്വാഴ്ച വാഷിംഗ്ടൺ ഡിസിയിൽ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുമായി നിർണ്ണായക കൂടിക്കാഴ്ചകൾ നടത്തി. വ്യാപാരം, ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ മൂന്ന് ദിവസത്തെ സന്ദർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ചർച്ചയ്ക്ക് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട ചരിത്രപരമായ വ്യാപാര കരാറിൻ്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ചകൾക്ക് പ്രാധാന്യമേറുന്നത്.
സന്ദർശനത്തിന്റെ തുടക്കത്തിൽ ജയശങ്കർ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റുമായി സംസാരിച്ചു. പുതിയ സാമ്പത്തിക കരാർ പ്രായോഗികമായി നടപ്പിലാക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ. ഞായറാഴ്ച പ്രഖ്യാപിച്ച വ്യാപാര കരാറിലെ നിർണ്ണായകമായ പല കാര്യങ്ങളും ഈ ചർച്ചയിലൂടെ അന്തിമരൂപത്തിലെത്തിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തവും തന്ത്രപരമായ സഹകരണവും മെച്ചപ്പെടുത്തുന്നതിൽ ഈ കൂടിക്കാഴ്ച ഏറെ ഉപകാരപ്രദമായെന്ന് ജയശങ്കർ എക്സിൽ (X) കുറിച്ചു. രാഷ്ട്രീയമായ ഉറപ്പുകളെ കൃത്യമായ നയങ്ങളാക്കി മാറ്റുന്നതിനും വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനും ഈ ചർച്ചകൾ സഹായിക്കും.



