ഇന്ത്യയുമായുള്ള സുപ്രധാന സൈനിക സഹകരണ കരാറിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ തിങ്കളാഴ്ച ഫെഡറൽ നിയമമായി ഒപ്പുവെച്ചു. ഈ മാസം ആദ്യം റഷ്യൻ പാർലമെൻ്റിൻ്റെ ഇരുസഭകളും അംഗീകരിച്ച കരാറിനാണ് ഇതോടെ ഔദ്യോഗിക നിയമപരമായ രൂപം ലഭിച്ചത്. ക്രെംലിൻ ചാൻസറിയാണ് ഇക്കാര്യം അറിയിച്ചത്.

പി.ടി.ഐ. വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, റെസിപ്രോക്കൽ എക്‌സ്‌ചേഞ്ച് ഓഫ് ലോജിസ്റ്റിക്‌സ് സപ്പോർട്ട് (RELOS) എന്നറിയപ്പെടുന്ന ഈ കരാർ ഡിസംബർ 2-ന് പാർലമെൻ്റിൻ്റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമ അംഗീകരിച്ചിരുന്നു. തുടർന്ന് ഡിസംബർ 8-ന് ഉപരിസഭയായ ഫെഡറേഷൻ കൗൺസിലും ഇത് പാസാക്കി. പാർലമെൻ്റിൻ്റെ അംഗീകാരത്തിന് ശേഷം അന്തിമ അംഗീകാരത്തിനായി പ്രസിഡൻ്റിന് അയച്ചതോടെ റഷ്യയുടെ ആഭ്യന്തര നിയമനിർമ്മാണ പ്രക്രിയ പൂർത്തിയായി.