പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാവുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് കൂടുതൽ അസംസ്‌കൃത എണ്ണ എത്തിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചു. ആഗോള ഊർജ്ജ വ്യാപാരത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷം ഇന്ത്യയുടെ ഇന്ധന സുരക്ഷയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് റഷ്യയുടെ ഈ നിർണ്ണായക നീക്കം.

നിലവിൽ ഏകദേശം 95 ലക്ഷം ബാരൽ റഷ്യൻ അസംസ്‌കൃത എണ്ണയുമായി കപ്പലുകൾ ഇന്ത്യൻ സമുദ്രമേഖലയ്ക്ക് സമീപമുണ്ടെന്നും വിതരണ തടസ്സം നേരിട്ടാൽ ആഴ്ചകൾക്കുള്ളിൽ ഇവ ഇന്ത്യയിലെത്തിക്കാൻ കഴിയുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഈ കപ്പലുകൾ യഥാർത്ഥത്തിൽ എവിടേക്ക് പോകാൻ നിശ്ചയിച്ചിരുന്നവയാണെന്ന് വ്യക്തമല്ലെങ്കിലും, വിതരണ പ്രതിസന്ധി രൂക്ഷമായാൽ ഇവ വേഗത്തിൽ ഇന്ത്യയിലേക്ക് തിരിച്ചുവിടാൻ കഴിയുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.