ഹൈദരാബാദ്: ഹൈദരാബാദില്‍ ഓണ്‍ലൈന്‍ ട്രേഡിംഗിന്‍റെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് സൈബര്‍ ക്രിമിനലുകള്‍ ഹൈദരാബാദ് സ്വദേശിയായ ഒരാളില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്തു. ഇന്‍സ്റ്റാഗ്രാമിലൂടെയോ വാട്‌സാപ്പിലൂടെയോ ആണ് തട്ടിപ്പുകാര്‍ ഇയാളെ സമീപിച്ചത്.

പ്രമുഖ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനികളുടേതിന് സമാനമായ വ്യാജ ഗ്രൂപ്പുകളില്‍ ഇയാളെ ചേര്‍ക്കുകയും
തുടക്കത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത്. പിന്നീട് വ്യാജ വെബ്‌സൈറ്റുകളിലൂടെ വലിയ ലാഭം ലഭിക്കുന്നതായി കാണിക്കുകയും ചെയ്തു. ഇത് വിശ്വസിച്ച് ഇയാള്‍ കൂടുതല്‍ തുക നിക്ഷേപിച്ചു.

നിക്ഷേപിച്ച തുക 27 ലക്ഷം രൂപയായപ്പോള്‍ അത് പിന്‍വലിക്കാന്‍ ഇയാള്‍ ശ്രമിച്ചു. എന്നാല്‍ ടാക്‌സ് ഇനത്തിലും മറ്റും കൂടുതല്‍ പണം അടച്ചാല്‍ മാത്രമേ തുക പിന്‍വലിക്കാന്‍ കഴിയൂ എന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ഇയാള്‍ക്ക് ബോധ്യപ്പെട്ടത്.