തിരുവനന്തപുരം: കോവളത്തെ ക്ഷേത്രത്തിൽ പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച നടത്തിയ പാലക്കാട് സ്വദേശി പിടിയിൽ. കോവളം ആവാടുതുറ പാൽക്കുളം ശിവക്ഷേത്രത്തിലാണ് രാവിലെ നന്ദികേശ രൂപത്തിന്റെ കഴുത്തിൽ നിന്നു വെള്ളി ആഭരണം മോഷ്ടിച്ചത്.
സംഭവത്തിൽ പാലക്കാട് കൈലിയാട് വെള്ളാർപറ്റ പാലനൂർ പറമ്പ് ലക്ഷം വീട്ടിൽ മുത്തു (43) ആണ് അറസ്റ്റിലായത്. കോവളം പോലീസാണ് മുത്തുവിനെ അറസ്റ്റ് ചെയ്തത്.
കോവളത്തെ മോഷണത്തിന് ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തി ഒരാളുടെ ലഗേജടക്കം മോഷ്ടിച്ച ശേഷം ട്രയിനിൽ തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു പ്രതി. പാറശാലയിൽ വച്ച് റെയിൽവേ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. രാവിലെ ക്ഷേത്ര പൂജ നടക്കുന്നതിനിടെയാണ് നടമണ്ഡപത്തിനു സമീപത്തു നിന്നുള്ള നന്ദികേശന്റെ ആഭരണം മോഷ്ടിച്ചത്.
സിസിടിവി ക്യാമറകളിൽ നിന്നു മോഷ്ടാവിനെ തിരിച്ചറിഞ്ഞതിനെ തുടർന്നു കോവളം പോലീസ് വിവരം റെയിൽവെ പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ പോലീസ് ഇയാളെ പാറശാലയിൽ തടഞ്ഞുവച്ചത്.
റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പോക്കറ്റടിയുൾപ്പെടെ കവർച്ച നടത്തുന്ന പ്രതിയാണിതെന്നും പോലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയെന്ന് പോലീസ് അറിയിച്ചു.



