വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതായി ആർഎംപി നേതാവ് കെ.കെ രമ എംഎൽഎ വ്യക്തമാക്കി. നിലവിലുള്ള വടകര സീറ്റിന് പുറമെ നാദാപുരം, കുന്നംകുളം മണ്ഡലങ്ങളാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

ആർഎംപി നിലവിൽ യുഡിഎഫിന്റെ ഔദ്യോഗിക ഘടകകക്ഷിയല്ലാത്തതിനാൽ പ്രത്യേക നിബന്ധനകൾ വെക്കാൻ സാധിക്കില്ലെങ്കിലും സീറ്റ് കാര്യത്തിൽ മുന്നണി നേതൃത്വവുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് അവർ  പറഞ്ഞു. മുന്നണി എടുക്കുന്ന തീരുമാനത്തിനനുസരിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

വടകരയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി രാഷ്ട്രീയമായി വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നതെന്നും ഇത്തവണയും യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ആർഎംപി സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും രമ പ്രത്യാശ പ്രകടിപ്പിച്ചു. കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ യുഡിഎഫ് നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുന്നണി നേതാക്കൾ അഭിപ്രായ ഐക്യത്തോടെ മുന്നോട്ടുപോകുന്നതാണ് ഏറ്റവും ഉചിതമെന്നും കെ.കെ രമ ഓർമ്മിപ്പിച്ചു.