നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയംസ് കുമാര്‍. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റ് നല്‍കണമെന്നും ആര്‍ജെഡി ഇടുതുമുന്നണിയില്‍ തുടരുമെന്നും ആര്‍ജെഡി നേതൃയോഗത്തിന് ശേഷം എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു. കോവളം സീറ്റിനായി ആര്‍ജെഡി ഇടതുമുന്നണിയില്‍ അവകാശവാദം ഉന്നയിക്കുമെന്നും പാര്‍ട്ടിയില്‍ അനൈക്യം ഇല്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

പാര്‍ട്ടിയുടെ ശക്തിക്ക് അനുസരിച്ച് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് കോടിയേരി സിപിഎം സെക്രട്ടറിയായ സമയത്തേ പറഞ്ഞിരുന്നു. ഈ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന നല്‍കണം. ഇക്കാര്യം സീറ്റ് വിഭജന സമയത്ത് ഉന്നയിക്കും. ചെറിയ പാര്‍ട്ടിയാണെങ്കിലും വ്യക്തമായ ആര്‍ജെഡിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അധികാരത്തില്‍ ഏത് വഴിയും സ്വീകരിക്കില്ല. അടുത്തിടെയായി കേരളത്തില്‍ ആശ്വാസകരമല്ലാത്ത പ്രവണതകള്‍ ഉണ്ടാകുന്നുണ്ട്്. അത് മാറ്റിയെടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്‍ കൈ എടുക്കണമെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു.

ഇടതുമുന്നണിയില്‍ സിപിഐയും കേരളാ കോണ്‍ഗ്രസും കഴിഞ്ഞാല്‍ പല മണ്ഡലങ്ങളിലും ആര്‍ജെഡിയാണ് പ്രധാന ഘടകം. അത് കൂടി പരിഗണിച്ചാവണം സീറ്റ് ചര്‍ച്ചകള്‍ നടത്തേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. നിര്‍ബന്ധത്തിന് വഴങ്ങിയാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇടതുമുന്നണിയുടെ ഭാഗത്തുനിന്ന് വടകര മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ സൗഹൃദസന്ദര്‍ശനം മാത്രമാണ്. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. ബന്ധങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങുന്നതാണോ?. പികെ കുഞ്ഞാലിക്കുട്ടിയും വിഡി സതീശനുമായെല്ലാം വളരെ അടുപ്പത്തിലാണ്. ഇനിയും അവരെ കാണും. അതില്‍ രാഷ്ട്രീയമില്ല. പാര്‍ട്ടി ഒരിക്കലും യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ ചിലപ്പോള്‍ പല അഭിപ്രായമുണ്ടായേക്കാം. പക്ഷെ കൂട്ടായ തീരുമാനമാണ് ഇടതുമുന്നണിക്കൊപ്പം നില്‍ക്കുകയെന്നതെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.