തിരുവനന്തപുരം: സംസ്ഥാനത്തെ പോളിംഗ് ശതമാനം ഉയരുന്നത് എൽഡിഎഫിന് അനുകൂലമായ കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫ് വോട്ടുകൾ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പ് ചെയ്തിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. തുടർച്ചയായ മൂന്നാം തവണയും എൽഡിഎഫ് തന്നെ അധികാരത്തിലെത്തുമെന്നും ഗോവിന്ദൻ അവകാശപ്പെട്ടു.
അതേസമയം പയ്യന്നൂരിലെ കള്ളവോട്ട് ആരോപണത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. കാലകാലങ്ങളായി യുഡിഎഫ് ഉന്നയിക്കുന്ന ആരോപണമാണിത്. ഇത്തവണ യുഡിഎഫുകാരനായ വി കുഞ്ഞികൃഷ്ണൻ ഈ ആരോപണം ഏറ്റെടുത്തുവെന്ന് മാത്രമെയുള്ളുവെന്നും ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്ത് കനത്ത പോളിംഗ് ആണ് നടക്കുന്നത്. മൂന്നോടെ പോളിംഗ് ശതമാനം 62 ശതമാനം കടന്നു. നഗരപ്രദേശങ്ങളിലെയും ഗ്രാമ പ്രദേശങ്ങളിലെയും പോളിംഗ് ബൂത്തുകളില്‍ വോട്ട് ചെയ്യാനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ ജില്ലകളിലും പോളിംഗ് 60 ശതമാനം കടന്നു.
30, 495 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് കേരളം ആരു ഭരിക്കണമെന്നു വിധിയെഴുതുന്നത്. എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 66 ശതമാനം പോളിംഗും കാസർഗോഡ് 61.32 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.



