കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കിയ പാനിഹാട്ടി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രത്ന ദേബ്നാഥ് വിജയത്തിലേക്ക്. ആർജി കർ മെഡിക്കൽ കോളേജിൽ ക്രൂരമായി കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മയായ രത്ന ദേബ്നാഥ്, വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ ലീഡ് നിലനിർത്തിക്കൊണ്ടാണ് അട്ടിമറി വിജയത്തിലേക്ക് നീങ്ങുന്നത്.
തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പാനിഹാട്ടിയിൽ, സിറ്റിംഗ് എംഎൽഎ നിർമൽ ഘോഷിന്റെ മകൻ തീർത്ഥങ്കർ ഘോഷിനെ 20,000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്
രത്ന ദേബ്നാഥ് പിന്നിലാക്കിയത്. മകളുടെ നീതിക്കായി തെരുവിൽ പോരാടിയ ഒരമ്മയ്ക്ക് ലഭിച്ച ജനകീയ അംഗീകാരമായാണ് ബിജെപി നേതാക്കൾ ഈ വിജയത്തെ വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി രത്ന ദേബ്നാഥുമായി വേദി പങ്കിട്ടിരുന്നു.
രത്ന ദേബ്നാഥിന്റെ മുന്നേറ്റത്തിനൊപ്പം പശ്ചിമ ബംഗാളിൽ ബിജെപി വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലേക്ക് അടുക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് വരുന്നത്.



