ഇറാനിലെ പ്രക്ഷോഭം വീണ്ടും ആളിക്കത്തുന്നു. 1979 ലെ ഇസ്ലാമിക വിപ്ലവ കാലത്ത് നാടുകടത്തപ്പെട്ട ഇറാനിലെ ഷാ രാജവംശത്തിലെ നിലവിലെ കിരീടാവകാശി റിസ പഹ്‌ലവി പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതോടെ ഭരണവിരുദ്ധ പ്രക്ഷോഭം അലതല്ലിയത്. പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ പിന്മാറാന്‍ തയ്യാറല്ലെന്ന് ഇറാനിലെ പരമാധികാരി അയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനങ്ങളെ ലോകത്ത് നിന്നുതന്നെ വേര്‍പെടുത്തുന്ന നയമാണ് ഇറാന്‍ ഭരണകൂടം സ്വീകരിക്കുന്നതെന്ന് റിസ പഹ്ലവി. രാജ്യത്ത് ഇന്റര്‍നെറ്റും ആശയവിനിമയവും പുനസ്ഥാപിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട പഹ്ലവി നിലവില്‍ യുഎസിലാണ്. തത്കാലത്തേക്ക് പഹ്ലവിയുമായി ചര്‍ച്ചയ്ക്കില്ലെന്നും എന്നാല്‍, ഇറാനില്‍ പ്രശ്‌നം ഗുരുതരമാണെന്നുമാണ് ഫോക്‌സ് ന്യൂസില്‍ വ്യാഴാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞത്. അതേസമയം യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജന്‍സിയുടെ കണക്കുപ്രകാരം ഇറാനില്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വെള്ളിയാഴ്ച 62 ആയി.