പരാമവധി രണ്ടാഴ്ച്ചയ്ക്കുള്ളിൽ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി ഒഴിയുമെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സാധനങ്ങൾ എല്ലാം മാറ്റാൻ നടപടികൾ തുടങ്ങി. ഫർണീച്ചർ ഉൾപ്പെടെയുള്ളവ മാറ്റാൻ പത്ത് ദിവസം എടുക്കും. മാത്രമല്ല സർക്കാരിൽ നിന്ന് വാടകയുടെ അടിസ്ഥാനത്തിൽ ലഭിച്ച് പുതിയ വസതിയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന തന്റെ രണ്ട് പെൺമക്കൾക്ക് വീൽചെയറിൽ പോകാനുള്ള സൗകര്യം ഒരുക്കണം. ഇതിനായുള്ള കാലതാമസമാണ് ഒഴിയൽ നടപടികൾ വൈകാൻ കാരണമെന്നാണ് ചന്ദ്രചൂഡ് വിശദീകരിക്കുന്നത്.
ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി അടിയന്തരമായി ഒഴിയണമെന്ന് സുപ്രീം കോടതി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി. വസതി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി അധികൃതർ കേന്ദ്രത്തിന് കത്തുനൽകിയിരുന്നു. വിരമിച്ചശേഷം വസതിയിൽ തുടരാവുന്നത് ആറുമാസംവരെയാണ്. നവംബറിൽ ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ച ചന്ദ്രചൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയിൽ തുടരുകയാണ്.