കാനഡയിലെ അൽബെർട്ട പ്രവിശ്യയിൽ ദയാവധത്തിന് (MAID – Medical Assistance in Dying) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. മരണം ഉടൻ സംഭവിക്കാനിടയില്ലാത്ത രോഗാവസ്ഥയിലുള്ളവർക്കും പ്രായപൂർത്തിയാകാത്തവർക്കും ഇനിമുതൽ ഡോക്ടറുടെ സഹായത്തോടെയുള്ള മരണം അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന പുതിയ ബില്ല് ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു.
ഫെഡറൽ സർക്കാർ ദയാവധത്തിനുള്ള നിബന്ധനകളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും, അൽബെർട്ട സ്വന്തം നിലയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
അവസാനഘട്ട രോഗികൾക്ക് മാത്രം: മരണം ഉറപ്പായ രോഗികൾക്ക് മാത്രമേ ഇനി ദയാവധത്തിന് അനുമതി നൽകൂ. ഭേദമാക്കാനാവാത്ത എന്നാൽ മരണം പെട്ടെന്ന് സംഭവിക്കാത്ത (Non-terminal) അവസ്ഥയിലുള്ളവർക്ക് ഇത് അനുവദിക്കില്ല.
പ്രായപൂർത്തിയാകാത്തവർക്ക് നിരോധനം: കുട്ടികൾക്കും കൗമാരക്കാർക്കും ദയാവധം പൂർണ്ണമായും നിരോധിച്ചു.
മാനസികരോഗങ്ങൾ ഒഴിവാക്കി: മാനസികരോഗം മാത്രം കാരണമായി കാട്ടി മരിക്കാൻ അനുമതി നൽകില്ല.
പ്രചാരണത്തിന് വിലക്ക്: ആശുപത്രികളിൽ മരണത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നതിനും ഡോക്ടർമാർ രോഗികളോട് ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് സ്വമേധയാ സംസാരിക്കുന്നതിനും വിലക്കുണ്ടാകും.
“രോഗികളുടെ സുരക്ഷയാണ് പ്രധാനം”
ദയാവധം എന്നത് തിരുത്താൻ കഴിയാത്ത ഒരു തീരുമാനമായതിനാൽ അങ്ങേയറ്റം ജാഗ്രതയോടെ മാത്രമേ ഇതിനെ സമീപിക്കാവൂ എന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. “രോഗികളുടെ സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ദുർബലരായ ആളുകളെ സംരക്ഷിക്കാൻ ഈ നിയമം അത്യാവശ്യമാണ്,” സ്മിത്ത് വ്യക്തമാക്കി.
ക്യൂബെക്ക് കോടതി നേരത്തെ കരുണാമരണ നിയമങ്ങളിൽ ഇളവ് വരുത്തിയിരുന്നെങ്കിലും അത് അൽബെർട്ടയ്ക്ക് ബാധകമല്ലെന്നാണ് നീതിന്യായ മന്ത്രി മിക്കി അമേരിയുടെ നിലപാട്. നിയമം ലംഘിക്കുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ ക്രിമിനൽ നടപടികൾ വരെ ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



