അലാസ്ക: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ വെടിനിർത്തൽ കരാറായില്ല. ചർച്ചയിൽ മികച്ച പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിലെത്താൻ സാധിച്ചെന്ന് ട്രംപ് പറഞ്ഞു. ചർച്ചയിൽ ഉയർന്ന വിവരങ്ങൾ യുക്രൈൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കിയുമായി സംസാരിക്കും. അതിന് ശേഷം തുടർനടപടികൾ അറിയിക്കുമെന്നും ട്രംപ് പറഞ്ഞു.

നിരവധി കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്തുവെന്ന് പുടിനുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു പറഞ്ഞു. ചില കാര്യങ്ങളിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. നിലവിൽ ഒരു കരാറും ഉണ്ടായിട്ടില്ലെണ് യുഎസ് പ്രസിഡൻ്റ് വ്യക്തമാക്കി. യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി താൻ ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് ട്രംപ് സമ്മതിച്ചു. എന്നാൽ യൂറോപ്യൻ നേതാക്കളുമായി ചേർന്ന് ഉടൻ തന്നെ വേണ്ടത് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വളരെ വേഗം നിങ്ങളെ വീണ്ടും കാണാൻ സാധ്യതയുണ്ടെന്ന് ട്രംപ് പ്രതികരിച്ചപ്പോൾ അടുത്ത കൂടിക്കാഴ്ച മോസ്കോയിൽ നടത്തണമെന്ന നിർദേശമായിരുന്നു പുടിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്. ചർച്ചയിൽ യുക്രൈൻ വിഷയത്തിൽ ഒരു ധാരണയിലെത്തിയതായി റഷ്യൻ പ്രസിഡൻ്റ് പറഞ്ഞു.