വാഷിങ്ടൺ: അമേരിക്കയിൽ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം ഉയരുന്നു. ഇക്കഴിഞ്ഞ നവംബർ മാസം മാത്രം 71,321 പേർക്ക് ജോലി നഷ്ടപ്പെട്ടു. ഇതോടെ 2025ൽ കമ്പനികളിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം 1.17 ദശലക്ഷമായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നാണ് റിപ്പോർട്ട്. കോർപറേറ്റുകൾ ചെലവ് നിയന്ത്രിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതും മാന്ദ്യത്തിന്റെ സൂചനകളും വിവിധ വ്യവസായങ്ങളിലെ പുനഃക്രമീകരണവുമാണ് കൂട്ടപ്പിരിച്ചുവിടൽ (Layoff) വർധിക്കാനുള്ള കാരണം.
അമേരിക്കയിലുടനീളമുള്ള കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. 1993 മുതൽ ഇത് ആറാം തവണയാണ് ഒരുവർഷത്തെ പിരിച്ചുവിടലുകൾ 1.1 ദശലക്ഷം കവിയുന്നത്. കോർപറേറ്റുകൾ ചെലവ് നിയന്ത്രിക്കാനായി കൂട്ടപ്പിരിച്ചുവിടലിന് നിർബന്ധിതരാകുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും വർധിച്ചുവരുന്നതിനാൽ പല കമ്പനികളും പഴയ വിപുലീകരണ കാലഘട്ടത്തിൽ രൂപീകരിച്ച ടീമുകളെ പിരിച്ചുവിടുകയാണ്. 2026ലേക്ക് കടക്കുമ്പോൾ തൊഴിൽ വിപണിയിൽ സമ്മർദം വർധിക്കുമെന്നതിന്റെ സൂചനയാണ് ഇതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഈ വർഷം സർക്കാർ മേഖലയിൽ പിരിച്ചുവിടലുകൾ ഉണ്ടായതും ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം ഉയരാൻ കാരണമായി. ഒക്ടോബർ വരെ 3,00,000ത്തിലധികം പൊതുമേഖലാ ജോലികൾ ഇല്ലാതായി. ലോജിസ്റ്റിക്സ്, ഉപഭോഗം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളും കനത്ത തിരിച്ചടി നേരിട്ടു. വെയർഹൗസിങ് മേഖലയിൽ 90,000ത്തിലധികം പേർക്കും റീട്ടെയിൽ മേഖലയിൽ ഏകദേശം 90,000 പേർക്കും ജോലി നഷ്ടപ്പെട്ടു.
ടെക്നോളജി, ടെലികോമ്യൂണിക്കേഷൻസ്, റീട്ടെയിൽ, മാനുഫാക്ചറിങ് തുടങ്ങിയ വ്യവസായങ്ങളാണ് പിരിച്ചുവിടലുകളിൽ മുന്നിട്ടുനിൽക്കുന്നത്. ടെക്നോളജി മേഖലയിലെ ജീവനക്കാർക്കാണ് കൂടുതലായും ജോലി നഷ്ടമായത്. ഈ വർഷം ഇതുവരെ 1,40,000ത്തിലധികം പിരിച്ചുവിടലുകൾ ടെക് കമ്പനികളിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ നിക്ഷേപം പുനഃക്രമീകരിക്കുന്നതും ആവർത്തന സ്വഭാവമുള്ള ടീമുകളെ കുറയ്ക്കുന്നതും 2026ൽ വരുമാനം കുറയുമെന്ന പ്രതീക്ഷയും ഇതിന് കാരണമായി. ചെലവ് ചുരുക്കൽ, സാമ്പത്തിക അനിശ്ചിതത്വം, എഐയുടെ വർധിച്ചുവരുന്ന ഉപയോഗം എന്നിവ തൊഴിൽ രീതികളെ പുനർനിർമിക്കുകയാണ്. വരും മാസങ്ങളിൽ അമേരിക്കക്കാർക്ക് കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം നവംബറിൽ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം ഒക്ടോബറിനേക്കാൾ കുറവാണെങ്കിലും 2024 നവംബറിനെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണ്. ഒക്ടോബറിൽ 1,53,074 പേർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണത്തിൽ 54 ശതമാനം കുറവ് രേഖപ്പെടുത്തി. 2024 നവംബറിൽ 57,727 പേർക്ക് ജോലി നഷ്ടമായിരുന്നു. അതേസമയം ഈ വർഷത്തെ കണക്കുകൾ തൊഴിൽ വിപണി സമ്മർദത്തിലാണെന്ന സൂചന നൽകുന്നുവെന്നാണ് റിപ്പോർട്ട്.
ടെക് ഭീമന്മാരുടെ കൂട്ടപ്പിരിച്ചുവിടൽ
അമേരിക്കയിൽ ടെക് ഭീമന്മാരും ജീവനക്കാരെ വെട്ടിച്ചുരുക്കുന്നത് തുടരുകയാണ്. ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റ, ഇൻ്റൽ, എച്ച്പി എന്നീ കമ്പനികൾ ക്ലൗഡ് സേവനങ്ങൾ, ഉപകരണങ്ങൾ, എച്ച്ആർ, പരസ്യം, എഐ പ്രവർത്തനങ്ങൾ എന്നിവയിലുടനീളം പുതിയ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2025ൽ ആമസോൺ ഏകദേശം 14,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു, ഇത് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ ശക്തി കുറയ്ക്കലാണ്. ആമസോൺ വെബ് സർവീസസ്, ഓപ്പറേഷൻസ്, ഡിവൈസസ്, ഹ്യൂമൻ റിസോഴ്സസ്, പ്രൈം വീഡിയോ, അഡ്വർടൈസിങ്, മാനേജ്മെൻ്റ് മേഖലകളിലാണ് ആമസോൺ ജീവനക്കാരുടെ എണ്ണം കുറച്ചത്. നവംബറിൽ വെരിസോൺ 13,000ത്തിലധികം ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു.



