വാഷിങ്ടൺ ഡിസി: യുഎസ്സിൽ 135,000ത്തോളം സിഖുകാർ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇത്രയും പേർ വലിയൊരു പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടയിൽ രണ്ട് സിഖ് ഡ്രൈവർമാർ ഉണ്ടാക്കിയ അപകടത്തിൽ ആറ് യുഎസ് പൗരന്മാരാണ് മരിച്ചത്. ഇതിൽ ഇക്കഴിഞ്ഞ ദിവസം നടന്ന ആപകടത്തിന് കാരണക്കാരനായ ഇരുപത്തൊന്നുകാരൻ ജഷൻപ്രീത് സിങ് അനധികൃത കുടിയേറ്റക്കാരൻ കൂടിയാണ്. ഇതിനെല്ലാം പുറമെ അപകടം നടന്ന സമയത്ത് ഇയാൾ ലഹരിക്ക് അടിപ്പെട്ടിരുന്നു. വലിയ പ്രതിഷേധമാണ് ഈ ട്രക്ക് ഡ്രൈവർമാർക്കെതിരെ നിലവിലുള്ളത്. ഇത് യുഎസ്സിലെ സിഖ് വിഭാഗത്തിൽ പെട്ട എല്ലാ ട്രക്ക് ഡ്രൈവർമാര്‍ക്കെതിരെയുമുള്ള വികാരമായി മാറിയിരിക്കുകയാണ്.

ഈ സംഭവങ്ങൾക്കു ശേഷം പഞ്ചാബി ട്രക്ക് ഡ്രൈവർമാർക്കെതിരെ സമൂഹത്തിൽ വിവേചനം വർദ്ധിച്ചിട്ടുണ്ട്. രണ്ട് വ്യക്തികളുടെ തെറ്റായ പ്രവൃത്തികൾ മൂലം മുഴുവൻ കുടിയേറ്റ ഡ്രൈവർമാരുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. “ഞങ്ങൾ ഇംഗ്ലീഷ് സംസാരിക്കുന്നു. നിയമങ്ങളും റോഡുകളും ചട്ടങ്ങളും ഞങ്ങൾക്കറിയാം. ഞങ്ങൾ നിയമപരമായാണ് ഇവിടെയെത്തിയത്. ഈ നാടിനെയും അവിടുത്തെ ജനങ്ങളെയും മൂല്യങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ ചിലപ്പോൾ വിശ്രമ സ്ഥലങ്ങളിലോ ഇന്ധനം നിറയ്ക്കുന്നിടത്തോ എത്തുമ്പോൾ, മറ്റുള്ളവരുടെ നോട്ടങ്ങളിൽ സംശയവും അകൽച്ചയും അനുഭവപ്പെടുന്നു. മറ്റുള്ളവരുടെ തെറ്റുകളുടെ പേരിൽ ഞങ്ങളെ വിലയിരുത്തുന്നു. ഇത് വേദനിപ്പിക്കുന്നു,” ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാലിഫോർണിയയിൽ നടന്ന ഒരു ട്രക്ക് അപകടത്തിൽ മൂന്നുപേർ മരിക്കുകയും ഡ്രൈവർ ജാഷൻപ്രീത് സിംഗ് അറസ്റ്റിലാവുകയും ചെയ്തത്. അനധികൃതമായി അമേരിക്കയിലെത്തിയ ഇയാൾക്ക് 2022-ൽ ബൈഡൻ ഭരണകൂടം അതിർത്തിയിൽ നിന്ന് പുറത്തുപോകാൻ അനുമതി നൽകിയിരുന്നു. അപകടസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും അമിത വേഗതയിലായിരുന്നുവെന്നും പോലീസ് റിപ്പോർട്ടുകൾ പറയുന്നു. ഇതിനു പിന്നാലെ യുഎസ്സിൽ ഇപ്പോൾ ഡ്രൈവർമാരുടെ ലൈസൻസിംഗും കുടിയേറ്റ നിലയും സംബന്ധിച്ചുള്ള പരിശോധനകൾ ശക്തമായതായി റിപ്പോർട്ടുകൾ പറയുന്നു.

ഓഗസ്റ്റ് 12-ന് ഫ്ലോറിഡയിൽ സമാനമായ മറ്റൊരു അപകടം നടന്നിരുന്നു. ഹർജിന്ദർ സിംഗ് എന്ന ഇന്ത്യക്കാരനായ ട്രക്ക് ഡ്രൈവർ റോഡിൽ നിയമവിരുദ്ധമായി യു-ടേൺ എടുത്തതാണ് അപകടത്തിന് കാരണമായത്. ഈ അപകടത്തിലും മൂന്നുപേർ മരിച്ചു. ഇയാൾ 2018-ൽ അനധികൃതമായി അമേരിക്കയിലെത്തിയെന്നും ഇംഗ്ലീഷ് പരിജ്ഞാനം കുറവായിരുന്നിട്ടും ലൈസൻസ് നേടിയെന്നും ആരോപണമുണ്ട്.

ഈ സംഭവങ്ങൾ അമേരിക്കൻ ട്രക്ക് ഡ്രൈവിങ് മേഖലയിൽ സിഖ് സമൂഹത്തിന്റെ പങ്കിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 1980-കളിലും 90-കളിലും ഇന്ത്യയിലെ സിഖ് വിരുദ്ധ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ പലരും ട്രക്ക് ഓടിക്കൽ ഒരു തൊഴിൽ മേഖലയായി തിരഞ്ഞെടുക്കുകയായിരുന്നു. പരിമിതമായ ഇംഗ്ലീഷ് പരിജ്ഞാനമാണ് ഇവർക്കുണ്ടായിരുന്നത്. ഔപചാരിക വിദ്യാഭ്യാസവും കുറവായിരുന്നു. എന്നിട്ടും ഉയർന്ന ശമ്പളത്തോടെ ജോലി നേടാൻ ഈ മേഖല അവസരം നൽകി.

സിഖ് ഡ്രൈവർമാർ ക്ക് അവരുടെ മതപരമായ വിശ്വാസങ്ങൾ പാലിക്കാനും ഈ മേഖലയിൽ എളുപ്പമാണ്. മുടി മുറിക്കാതെ തലയിൽ കെട്ട് ധരിക്കുന്നതിനും കൃപാൺ ധരിക്കുന്നതിനും മറ്റ് തൊഴിൽ മേഖലകളിലെ സുരക്ഷാ നിയന്ത്രണങ്ങൾ തടസ്സമാണ്. എന്നാൽ ട്രക്ക് ഡ്രൈവർമാർക്ക് ഈ പ്രശ്നം നേരിടുന്നില്ല. നിലവിൽ അമേരിക്കയുടെ വിതരണ ശൃംഖലയിൽ സിഖ് ഡ്രൈവർമാർ ഒരു പ്രധാന പങ്കുവഹിക്കുന്നു. 2026 ആകുമ്പോഴേക്കും 174,000 ഡ്രൈവർമാരുടെ കുറവ് അമേരിക്കയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അഥവാ ഈ മേഖല ഇനിയും ആളുകളെ സ്വീകരിക്കാൻ സജ്ജമാണ്.