ജൂലൈ 17-ന് നടന്ന മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും ഇടവക വികാരി ഉൾപ്പെടെ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഗാസയിലെ ഹോളി ഫാമിലി പള്ളിയുടെ പുനർനിർമ്മാണത്തിനായി അമേരിക്കൻ ജൂത കമ്മിറ്റി (എ ജെ സി) 25,000 ഡോളർ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു. പ്രദേശത്തെ ഏക കത്തോലിക്കാ പള്ളിയാണിത്.

“ഗാസയിലെ ഹോളി ഫാമിലി പള്ളിയിലെ മരണങ്ങളിലും പരിക്കുകളിലും ഘടനാപരമായ നാശനഷ്ടങ്ങളിലും ഞങ്ങൾ വളരെയധികം ദുഃഖിതരാണ്. കൂടാതെ ഞങ്ങളുടെ കത്തോലിക്കാ സഹോദരീ സഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. പരിക്കേറ്റവരുടെ പൂർണ്ണമായ രോഗശാന്തിക്കും യുദ്ധത്തിന്റെ കെടുതിയിൽ വലയുന്ന എല്ലാ ജനങ്ങളുടെയും സുരക്ഷയ്ക്കും വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു.” ഗ്രൂപ്പ് സി ഇ ഒ ടെഡ് ഡച്ച് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ജൂത അഭിഭാഷക സംഘം, കർദിനാൾ തിമോത്തി ഡോളന്റെ സഹായത്തോടെ ന്യൂയോർക്ക് അതിരൂപത വഴി ഗാസ ഇടവകയ്ക്ക് ഫണ്ട് വിതരണം ചെയ്യുമെന്നും പ്രസ്താവനയിൽ പറഞ്ഞു. “എ. ജെ. സിയുടെ ആശ്വാസത്തിനും പിന്തുണയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. കൂടാതെ യുദ്ധത്തിന്റെ ഇരുട്ടിലേക്ക് വെളിച്ചം വീശുന്നതിനായി ജൂതന്മാരും കത്തോലിക്കരും എന്ന നിലയിൽ ഒരുമിച്ച് നന്മ ചെയ്യാൻ അവസരം ലഭിച്ചതിന് നന്ദിയുള്ളവരുമാണ്, ”കർദിനാൾ ഡോളൻ പറഞ്ഞു.

ശരിയായതും ജൂത മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായ കാര്യങ്ങൾ ചെയ്യാൻ എ. ജെ. സിയെ പ്രാപ്തമാക്കുന്നതിൽ ഡോളനും ന്യൂയോർക്ക് അതിരൂപതയ്ക്കും കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷനും നൽകിയ സഹായത്തിന് സംഘടന നന്ദി അറിയിച്ചു.

2023 ഒക്ടോബറിൽ ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിനുശേഷം, കത്തോലിക്കർ, ഓർത്തഡോക്സ് ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ എന്നിവരുൾപ്പെടെ 600-ലധികം ആളുകൾക്ക് ഹോളി ഫാമിലി പള്ളി ഒരു അഭയകേന്ദ്രമായി പ്രവർത്തിച്ചിട്ടുണ്ട്.