ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച സജീവമാകുന്നതിനിടെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി രാഹുൽ ഗാന്ധി മല്ലികാർജുൻ ഖർഗെ സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി
കേരളത്തിൽ നേടിയ വൻ വിജയത്തിൽ രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചെന്നും താൻ സന്തോഷവാനാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് ഡൽഹിയിലെത്തിയതെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. സാധാരണ പുതിയ എഐസിസി ഓഫീസായ ഇന്ദിര ഭവനില്‍ നടക്കാറുള്ള യോഗം സോണിയ ഗാന്ധിയുടെ വസതിയിലാക്കിയതോടെയാണ് ഹൈക്കമാന്‍ഡ് നേതാക്കളുമായി ചെന്നിത്തലക്ക് നേരിട്ട് സംസാരിക്കാനുള്ള വഴിയൊരുങ്ങിയത്.
അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ ഞായറാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നു സൂചന. ഹൈക്കമാൻഡിന്റെ പ്രത്യേക നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്നു വൈകുന്നേരത്തോടെ സംസ്ഥാനത്ത് എത്തും. ഇതേ വിമാനത്തിലാണ് ചെന്നിത്തലയും തിരികെ സംസ്ഥാനത്തേക്ക് എത്തുകയെന്നതും ശ്രദ്ദേയമാണ്.



