തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. പരാതിക്കാരി നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനു പിന്നാലെ ഫെബ്രുവരി 17ന് രാഹുല്‍ അവരെ വാട്സ്ആപ്പില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത്.
ജില്ലാ കോടതിയുടെ ജാമ്യവ്യവസ്ഥ രാഹുല്‍ ലംഘിച്ചുവെന്നും പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം. അതേസമയം പോലീസിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും പരാതിക്കാരിയെ ബന്ധപ്പെടാന്‍ രാഹുല്‍ ശ്രമിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.



