തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ടതിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് തങ്ങളുടെ നിലപാട്. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലം എംഎൽഎയാണ്. രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്നു കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. രാഹുൽ കുറ്റക്കാരൻ ആണെങ്കിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവർക്കൊപ്പമാണ് രാഹുൽ വേദി പങ്കിട്ടത്.
അതേസമയം രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ വേദി വിട്ടിറങ്ങി. പാലക്കാട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി കൃഷ്ണകുമാറാണ് പ്രതിഷേധിച്ച് വേദി വിട്ടത്. സ്ത്രീവിരുദ്ധ പ്രവർത്തികൾ ചെയ്യുന്ന എംഎൽഎയ്ക്കൊപ്പം വേദി പങ്കിടാൻ താത്പര്യമില്ലെന്ന് മിനി കൃഷ്ണകുമാർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്ര പരാതികൾ ഉയർന്നതിന് പിന്നാലെ ഇടത് സംഘടനകൾ അദ്ദേഹത്തെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മണ്ഡലത്തിലെ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ പറഞ്ഞിരുന്നു.



