ന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ‘ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബിൽ, ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ അവകാശങ്ങൾക്ക് മേലുള്ള കടുത്ത ആക്രമണമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2019-ലെ ട്രാൻസ്ജെൻഡർ നിയമത്തിൽ വലിയ മാറ്റങ്ങളാണ് പുതിയ ബിൽ നിർദേശിക്കുന്നത്. ഒരാൾക്ക് സ്വയം ലിംഗനിർണയം നടത്താനുള്ള അവകാശം ബില്ലിലൂടെ നീക്കം ചെയ്തു. പകരം, ചീഫ് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ട്രാൻസ്ജെൻഡർ വ്യക്തിയായി അംഗീകരിക്കപ്പെടു.
ട്രാൻസ്ജെൻഡർ എന്ന പദത്തിന് പുതിയ വ്യാഖ്യാനം നൽകി. കിന്നർ, ഹിജഡ, അരവാണി തുടങ്ങിയ പരമ്പരാഗത വിഭാഗങ്ങളെ മാത്രം ഉൾപ്പെടുത്തുകയും ട്രാൻസ് പുരുഷന്മാരെയും മറ്റ് നോൺ-ബൈനറി വ്യക്തികളെയും നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നവരുടെ വിവരങ്ങൾ ജില്ലാ മജിസ്ട്രേറ്റിന് നിർബന്ധമായും കൈമാറണമെന്ന വ്യവസ്ഥയും സ്വകാര്യതയുടെ ലംഘനമാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
പ്രലോഭനങ്ങളിലൂടെയോ വഞ്ചനയിലൂടെയോ ഒരാളെ ട്രാൻസ്ജെൻഡർ ആക്കി മാറ്റാൻ ശ്രമിച്ചാൽ പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷയും ഭേദഗതി നിർദേശിക്കുന്നു. നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഭേദഗതിയെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ രാജ്യവ്യാപകമായി ട്രാൻസ്ജെൻഡർ കൂട്ടായ്മകൾ ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.



