എലിസബത്ത് രാജ്ഞി ആയിരുന്നെങ്കില്‍ ആന്‍ഡ്രൂ രാജകുമാരന്റെ രാജകീയ പദവി ഒരിക്കലും എടുത്ത് കളയില്ലായിരുന്നുവെന്ന് റോയല്‍ വിദഗ്ദ്ധന്‍. ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍ വിന്‍ഡ്സറില്‍ നിന്ന് രാജകുമാരന്‍ പദവി പിന്‍വലിക്കാനുള്ള ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ തീരുമാനം, എലിസബത്ത് രാജ്ഞി ആയിരുന്നെങ്കില്‍ ഒരിക്കലും എടുക്കില്ലായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍.

‘രാജാവിന് ഇത് വേദനാജനകമായ ഒരു തീരുമാനമായിരിക്കണം – എല്ലാത്തിനുമുപരി, ഇത് അദ്ദേഹത്തിന്റെ സഹോദരനാണ്,’ ഒക്ടോബര്‍ 30 വ്യാഴാഴ്ച ചാള്‍സ് ആന്‍ഡ്രൂവിന്റെ സ്ഥാനമാനങ്ങള്‍ നീക്കം ചെയ്യുന്നതിനും കൊട്ടാരത്തില്‍ നിന്ന് പുറത്താക്കുന്നതിനുമുള്ള ഔപചാരിക പ്രക്രിയ ആരംഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് ശേഷം കൊട്ടാരത്തിലെ റൈറ്റര്‍ ക്രിസ്റ്റഫര്‍ ആന്‍ഡേഴ്‌സണ്‍ അസ് വീക്ക്ലിയോട് പറഞ്ഞതാണ് ഇക്കാര്യം.

‘ആന്‍ഡ്രൂവിനെ രാജകുടുംബത്തില്‍ നിന്ന് പുറത്താക്കുന്നത് തന്റെ അമ്മയായ അന്തരിച്ച രാജ്ഞിയെ എത്രമാത്രം വേദനിപ്പിക്കുമെന്ന് ചാള്‍സ് അറിഞ്ഞിരിക്കണം.’- ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. എലിസബത്ത് രാജ്ഞി ഇത്രയും വലിയൊരു തീരുമാനം എടുക്കുമെന്ന് തനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 65 കാരനായ ആന്‍ഡ്രൂ, രാജ്ഞിയുടെ പ്രിയപ്പെട്ട മകനായിരുന്നു. രാജ്ഞിയുടെ ജീവിതത്തിന്റെ അവസാനം വരെ അദ്ദേഹത്തെ സംരക്ഷിക്കാന്‍ അവര്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തിരുന്നവെന്നും അദ്ദേഹം പറഞ്ഞു.