2025 ൽ ഖത്തറിലെത്തിയത് റെക്കോർഡ് വിനോദ സഞ്ചാരികൾ. ഖത്തർ ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 51 ലക്ഷം അന്താരാഷ്ട്ര സന്ദർശകരെയാണ് ഖത്തർ വരവേറ്റത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സഞ്ചാരികളുടെ ഒഴുക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഫിഫ ലോകകപ്പിന് ശേഷവും ആഗോള ടൂറിസം ഭൂപടത്തിൽ ഖത്തറിന്റെ സ്വീകാര്യത വർധിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ നേട്ടം. ഇത് രാജ്യത്തെ ഹോട്ടല്‍, യാത്ര, സേവന മേഖലകളില്‍ വലിയ മുന്നേമാണ് സൃഷ്ടിച്ചത്.
ഖത്തറിലെത്തിയ സന്ദർശകരിൽ കൂടുതലും അയൽരാജ്യങ്ങളായ ജിസിസി രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ്. ആകെ സന്ദർശകരിൽ 36 ശതമാനം വരും ഇത്. യൂറോപ്പിൽ നിന്നുള്ളവർ 26 ശതമാനവും, ഏഷ്യ-ഓഷ്യാനിയ മേഖലകളിൽ നിന്നുള്ളവർ 22 ശതമാനവുമാണ്. 2025 ന്റെ ആദ്യ പകുതിയിൽ 57 ശതമാനം സന്ദർശകരും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലെത്തിയപ്പോൾ, 33 ശതമാനം പേർ കരമാർഗ്ഗവും 9 ശതമാനം പേർ കടൽ വഴിയും എത്തി. ലുസൈൽ സിറ്റി, ഖത്തർ നാഷണൽ മ്യൂസിയം, കതാറ കൾച്ചറൽ വില്ലേജ്, സൂഖ് വാഖിഫ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശകരെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
കൂടാതെ, 2025 ൽ നടന്ന ഫിഫ അറബ് കപ്പ്, ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രിക്സ്, മോട്ടോ ജിപി തുടങ്ങിയ വൻകിട കായിക മാമാങ്കങ്ങളും ഖത്തറിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകി. കൂടാതെ, ലുസൈൽ വിന്റർ വണ്ടർലാൻഡ്, സന്ദർശകർക്കായി പുതുതായി തുറന്ന ബീച്ച് ക്ലബ്ബുകൾ, ആഡംബര റിസോർട്ടുകൾ എന്നിവയും ഖത്തറിലേക്ക് കൂടുതൽ ആഗോള സഞ്ചാരികളെ എത്തിച്ചു.



