മോസ്കോ: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ. മേഖലയിലെ ശത്രുത ഉടൻ അവസാനിപ്പിക്കണമെന്ന റഷ്യയുടെ ഔദ്യോഗിക നിലപാട് പുടിൻ ഫോൺ സംഭാഷത്തിനിടെ ആവശ്യപ്പെട്ടു.
ഇറാനെതിരെയുള്ള ആക്രമണങ്ങൾ ആഗോള സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ പുടിൻ, സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാൻ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഉടൻ ചർച്ചകൾ ആരംഭിക്കണമെന്നാണ് റഷ്യയുടെ നിലപാട്. നിലവിലെ യുദ്ധസാഹചര്യത്തിലും ഇറാനുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം റഷ്യ ഉറപ്പിച്ചു. എന്നാൽ, കൂടുതൽ സൈനിക നീക്കങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി.



