തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്ക്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി പ്രേംകുമാർ ചർച്ച നടത്തി.
പാർട്ടിയിലെത്തിയാൽ മികച്ച പരിഗണന നൽകുമെന്ന് പ്രേംകുമാറിന് കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകി. തിങ്കളാഴ്ച കൂടുതൽ കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. താൻ കോളജിൽ പഠിച്ചപ്പോൾ കെഎസ്യുക്കാരനായിരുന്നു.
തന്റെ പിതാവ് കോൺഗ്രസ് പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച് പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ പ്രേംകുമാറിനെ ബന്ധപ്പെട്ടത്.
യാത്രയയപ്പിനുള്ള സമയം പോലും നല്‍കാതെയാണ് തന്നെ സ്ഥാനത്തു നിന്ന് നീക്കിയത്. സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി ചെയര്മാന് സ്ഥാനത്തു നിന്ന് നീക്കാക്കത്തത് ഇരട്ട നീതിയാണെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു.
സിപിഎം നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ ഐഷ പോറ്റി അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു. സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന പി.കെ.ശശിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.



