ന്യൂഡൽഹി: ഗർഭിണിയായ സ്വാറ്റ് കമാന്‍ഡോയെ ഭർത്താവ് ഡംബെല്ലിന് അടിച്ചുകൊന്നു. ഡൽഹി പോലീസിലെ കമാൻഡോ കാജൽ ചൗധരി(27) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രതിരോധ വകുപ്പിലെ ക്ലർക്കായ അങ്കൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജനുവരി 22നാണ് നാലു മാസം ഗർഭിണിയായിരുന്ന കാജലിന് ക്രൂരമർദനമേറ്റത്. കാജലിനെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ ഭർത്താവിനെതിരെ കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ചെയ്ത് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പോലീസ് കോൺസ്റ്റബിളായ സഹോദരനുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കാജൽ ആക്രമിക്കപ്പെട്ടത്. 2023 ലായിരുന്നു കാജലിന്റെയും അങ്കൂറിന്റെയും വിവാഹം. ഇരുവർക്കും ഒന്നര വയസുള്ള മകനുണ്ട്.
2022 ൽ ഡൽഹി പോലീസിൽ ചേർന്ന കാജൽ നിലവിൽ സ്പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സിൽ (സ്വാറ്റ്) സേവനം അനുഷ്ഠിക്കുകയായിരുന്നു.



