കൊച്ചി: സിനിമകളിലും പരസ്യങ്ങളിലും അശ്ലീല ദൃശ്യങ്ങളിൽ അഭിനയിച്ചുവെന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്തിരുന്ന കേസും തുടർന്നുള്ള എല്ലാ നിയമനടപടികളും കേരള ഹൈക്കോടതി റദ്ദാക്കി. നടിയുടെ പ്രതിച്ഛായ തകർക്കണമെന്ന ഗൂഢലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് സി.എസ്. ഡയസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിയിലെ ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നും ശ്വേത മേനോനെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ തെളിയിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വ്യക്തിപരമായ വിരോധം തീർക്കാനാണ് പരാതി നൽകിയതെന്ന് കോടതി വിലയിരുത്തി.
2025 ഓഗസ്റ്റിലാണ് എറണാകുളം പോലീസ് ശ്വേത മേനോനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഐടി ആക്ട് (സെക്ഷൻ 67എ), ഇമ്മോറൽ ട്രാഫിക്കിംഗ് പ്രിവൻഷൻ ആക്ട് എന്നിവ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. മാർട്ടിൻ മേനാഞ്ചേരി എന്നയാളാണ് പരാതി നൽകിയിരുന്നത്.
നടി അഭിനയിച്ചിട്ടുള്ളത് സെൻസർ ബോർഡ് അംഗീകരിച്ച സിനിമകളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അശ്ലീല വെബ്സൈറ്റുകളിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത് നടിയാണെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ല. വേശ്യാലയം നടത്തുകയോ അനാശാസ്യത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ ചുമത്തുന്ന വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയത്. എന്നാൽ നടിയുടെ അഭിനയവുമായി ഈ വകുപ്പുകൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കോടതി പറഞ്ഞു.
2025 ഓഗസ്റ്റ് 15-ന് നടന്ന അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ശ്വേത മേനോൻ മത്സരിക്കുന്നത് തടയാനും അവരെ അപമാനിക്കാനുമാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ പരാതി നൽകിയതെന്ന നടിയുടെ അഭിഭാഷകന്റെ വാദം കോടതി പരിഗണിച്ചു. പരാതിക്കാരന് നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം കോടതിയിൽ ഹാജരായില്ല. നടിയുടെ അന്തസും സത്പേരും നിലനിർത്തേണ്ടത് കോടതിയുടെ കടമയാണെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.



