ലിയോ മാര്‍പ്പാപ്പ അടുത്ത മാസം ഒടുവില്‍ തുര്‍ക്കിയും ലെബനനും സന്ദര്‍ശിക്കും. നവംബര്‍ 27 മുതല്‍ 30 വരെയാവും തുര്‍ക്കി സന്ദര്‍ശനം. തുടര്‍ന്ന് ഡിസംബര്‍ 2 വരെ അദ്ദേഹം ലെബനന്‍ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മാര്‍പ്പാപ്പയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

തുര്‍ക്കി സന്ദര്‍ശനത്തില്‍ ഒന്നാം നിഖ്യാ സൂനഹദോസിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍പ്പാപ്പ ഇസ്നിക്കിലേക്ക് തീര്‍ത്ഥാടനം നടത്തുമെന്ന് ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പ്രസ്താവനയില്‍ പറഞ്ഞു. ലെബനനിലേക്കുള്ള അപ്പോസ്‌തോലിക യാത്രയുടെ പരിപാടി യഥാസമയം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ ജൂണില്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുകയും രാജ്യം സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. ലെബനനിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ വിഭാഗമായ മരോണൈറ്റിലെ അംഗമാണ് ജോസഫ് ഔന്‍. ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ 2012 ല്‍ ലെബനന്‍ സന്ദര്‍ശിച്ചിരുന്നു. പിന്നീടുവന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ലെബനന്‍ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അത് യാഥാര്‍ത്ഥ്യമായില്ല.