നിർമ്മിതബുദ്ധി മനുഷ്യവ്യക്തിയുടെ സമഗ്രസുസ്ഥിതി ലക്ഷ്യം വയ്ക്കുന്നതായിരിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ. റോമിൽ ജൂൺ 19, 20 തീയതികളിൽ ‘നിർമ്മിതബുദ്ധി’ എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചു നടന്ന രണ്ടാം സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്കായി നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം വ്യക്തമാക്കിയത്.
നിർമ്മിതബുദ്ധിയിൽ അന്തർലീനമായിരിക്കുന്ന വ്യത്യസ്തമാനങ്ങളെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കേണ്ടതിന്റെ അടിയന്തരപ്രാധാന്യം എടുത്തുകാട്ടുന്നതാണ് ഈ ദ്വിദിന സമ്മേളനമെന്ന് പാപ്പ വ്യക്തമാക്കി. കൂടുതൽ സമത്വം പരിപോഷിപ്പിക്കുന്നതിനുള്ള അവസരങ്ങളൊരുക്കുന്ന സാങ്കേതികവിദ്യയായ നിർമ്മിതബുദ്ധി സ്വാർഥതാൽപര്യാർഥം ദുരുപയോഗം ചെയ്യുന്നതിലൂടെ അക്രമങ്ങൾ വളർത്തുന്നതിലേക്കു നയിക്കുന്ന അപകടമുണ്ടെന്ന ആശങ്കയും പാപ്പ പങ്കുവച്ചു.