ലോകനേതാക്കളെ ദൈവം നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കട്ടെയെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. അതേസമയം, രോഗികളോട് കരുതലോടെ പെരുമാറുന്ന സംസ്കാരം സമൂഹത്തിൽ വളർത്തിയെടുക്കണമെന്നും പോളണ്ടിലെ പീക്കാരി മരിയൻ തീർഥാടനകേന്ദ്രത്തിൽ നിന്നുമെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു.
മെയ് മാസത്തിലെ അവസാന ദിനത്തിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ ഇരുപതിനായിരത്തിലധികം വരുന്ന വിശ്വാസികളോട് സമാധാനത്തിനായുള്ള ആഹ്വാനം മാർപാപ്പ ആവർത്തിച്ചു.
“മെയ് മാസം മുഴുവൻ തിരുസഭ ഒന്നടങ്കം സമാധാനത്തിനായി പ്രാർഥനകൾ ഉയർത്തുകയായിരുന്നു. തകരാത്ത ഒരു ശൃംഖല പോലെ വിശ്വാസികൾ ജപമാലയിലൂടെ, യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയിലേക്ക് സമർപ്പിച്ചു. ഭരണാധികാരികളുടെ മനഃസാക്ഷിയെ ദൈവീകജ്ഞാനം ഉണർത്തട്ടെയെന്നും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായുള്ള ആത്മാർഥമായ തീരുമാനങ്ങളിലേക്ക് അവരുടെ ചിന്തകളെ അത് നയിക്കട്ടെയെന്നും ഞാൻ പ്രാർഥിക്കുന്നു” – മാർപാപ്പ പറഞ്ഞു.



