മധ്യപൂർവേഷ്യയിലും ഇറാനിലും വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ലെയോ പതിനാലാമൻ പാപ്പ കടുത്ത ആശങ്ക രേഖപ്പെടുത്തി. ആയുധങ്ങൾ കൊണ്ടോ, പരസ്പരമുള്ള ഭീഷണികൾ കൊണ്ടോ സമാധാനം സ്ഥാപിക്കാൻ കഴിയില്ലെന്നും അക്രമത്തിൽ നിന്ന് പിന്തിരിയണമെന്നും പാപ്പ ആവശ്യപ്പെട്ടു. മാർച്ച് ഒന്നിന് വി. പത്രോസിന്റെ ചത്വരത്തിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിനു പിന്നാലെ അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനികനീക്കങ്ങൾ ശക്തമായ സാഹചര്യത്തിലാണ് മാർപാപ്പയുടെ ഈ പ്രതികരണം. സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും വൻതോതിലുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കാൻ നയതന്ത്രം അതിന്റെ വഴി കണ്ടെത്തണമെന്നും പാപ്പ പറഞ്ഞു. “സ്ഥിരതയും സമാധാനവും ഉണ്ടാകുന്നത് ആയുധങ്ങൾ ഉപയോഗിച്ചല്ല, മറിച്ച് വിവേകപൂർണ്ണവും ആത്മാർഥവുമായ സംവാദത്തിലൂടെയാണ്” – മാർപാപ്പ ഓർമ്മിപ്പിച്ചു.

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളെക്കുറിച്ചും പാപ്പ പരാമർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അക്രമങ്ങൾ അവസാനിപ്പിച്ച് എത്രയും വേഗം ചർച്ചകളിലേക്കു മടങ്ങാൻ പാപ്പ അഭ്യർഥിച്ചു.