തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം തമ്പാനൂർ പോലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. മരിച്ച കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ടി.കെ. വിജിഷയുടെ സംസ്കാരം ബുധനാഴ്ചയാണ്.
അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്നാണ് മരിച്ച വിജിഷയുടെ കുടുംബത്തിന്റെ ആരോപണം. വിജിഷയും വിജിഷയോടൊപ്പം പൊങ്കാലയ്ക്ക് പോയ മറ്റുള്ളവരും ഇക്കാര്യം പോലീസിന്റെയും സംഘാടകരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നിയന്ത്രണവും ഉണ്ടായില്ല.
വലിയ അനാസ്ഥയാണ് ഉണ്ടായതെന്നും വിജിഷയുടെ ഭർത്താവ് ദിനേശ് കുമാർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ആയിരുന്ന വിജിഷയെ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിജിഷ മരിച്ചത്.



