ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടന്ന ആക്രമണം ഇന്ത്യ അവസാനിപ്പിച്ചത് പാകിസ്താൻ അഭ്യർഥിച്ചതോടെയാണ് മോദി ട്രംപിനോട് പറഞ്ഞു. 35 മിനിറ്റ് നീണ്ടുനിൽക്കുന്നതായിരുന്നു ഫോൺ സംഭാഷണം.

പാകിസ്താൻ അഭ്യർഥിച്ചതോടെയാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്ന് മോദി ട്രംപിനോട് വിശദീകരിച്ചു. ഇന്ത്യ – പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വെടിനിർത്തൽ വാർത്ത ആദ്യം പുറത്തുവിട്ടതും ട്രംപ് ആയിരുന്നു. ഈ സാഹചര്യത്തിലാണ് മോദി ഇക്കാര്യം സംസാരിച്ചത്.

പാകിസ്താന് തക്കതായ മറുപടി നൽകിയെന്ന് മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നും മോദി ട്രംപിനെ അറിയിച്ചു.