തൃശൂർ ജില്ലയിലെ മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും, ആ ചാട്ടമാണ് മറ്റത്തൂരിൽ കണ്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ച് ജയിച്ച 8 പേരും കൂറുമാറി ബിജെപി പാളയത്തിലെത്തിയാണ് മറ്റത്തൂരിൽ ഭരണം പിടിച്ചത്. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെയാണ് ബിജെപി അവരെ ഏറ്റെടുത്തത്. ഇത് കേരളം ഇതുവരെ പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടുന്നത് തടയാൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയോടൊപ്പം പോയതെന്നും, അത് അവർ തുറന്നുപറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റത്തൂർ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് സമർത്ഥിക്കാൻ അരുണാചൽ പ്രദേശ്, ഗോവ, പുതുച്ചേരി എന്നിവിടങ്ങളിലെ കോൺഗ്രസ് തകർച്ച മുഖ്യമന്ത്രി എടുത്തുപറഞ്ഞു. 2016-ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള 44 കോൺഗ്രസ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എൻഡിഎയിലേക്ക് കൂറുമാറി. പുതുച്ചേരിയിൽ ഒരു എംഎൽഎ പോലുമില്ലാതിരുന്ന ബിജെപി, 2021-ൽ കോൺഗ്രസ് അംഗങ്ങളെ ചാക്കിട്ട് പിടിച്ച് അധികാരം പിടിച്ചെടുത്തു. 2019-ൽ ഗോവയിലെ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. ഇതിന്റെയെല്ലാം ‘കേരള മോഡൽ’ ആണ് മറ്റത്തൂരിൽ കണ്ടതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്നവർ ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ലെന്നാണ് മറ്റത്തൂർ സംഭവം തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസുകാർക്ക് യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് അനുയായികൾ നടപ്പാക്കുന്നത്.

സംസ്ഥാനത്ത് പലയിടത്തും ബിജെപി – കോൺഗ്രസ് ധാരണയുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ അത് വ്യക്തമാക്കുന്നുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു. എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള കോൺഗ്രസിന്റെ കുടില തന്ത്രങ്ങൾ നേരത്തെ തുറന്നുകാട്ടിയതാണെന്നും, മറ്റത്തൂർ മോഡൽ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്.

2016-ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള 44 കോൺഗ്രസ്സ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എൻഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎൽഎ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ൽ ബിജെപി അധികാരം പിടിച്ചു. 2019-ൽ ഗോവയിലെ കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർടി ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡൽ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തിൽ എൽ ഡി എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയോടൊപ്പം പോയത്. അതവർ തുറന്നു പറയുന്നുമുണ്ട്.

ഇപ്പോൾ കോൺഗ്രസ്സിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി – കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണ്. അതവർ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്. 

എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവൽക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോൺഗ്രസ്സിന്റെ കുടില തന്ത്രങ്ങൾ ഞങ്ങൾ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂർ മോഡൽ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്.