തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മുഖ്യമന്ത്രിയും സിപിഐഎം പിബി അംഗവുമായ പിണറായി വിജയന്റെ താക്കീത്. ആര്‍എസ്എസുമായി നേരത്തെ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് പിണറായി വിജയന്‍റെ താക്കീത്. 

മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുത് എന്ന പരോക്ഷ വിമര്‍ശനമാണ് പിണറായി വിജയന്‍ നടത്തിയത്. അതാണ് നല്ലതെന്നും പറഞ്ഞു. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് എം വി ഗോവിന്ദനുള്ള പിണറായി വിജയന്റെ താക്കീത്.

വിവാദങ്ങളില്ലാത്ത പ്രചാരണ കാലമായിരുന്നു നിലമ്പൂരിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയമോ തോല്‍വിയോ പ്രശ്‌നമാക്കുന്നില്ല. പരമ്പരാഗത യുഡിഎഫ് മണ്ഡലമാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. 2,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എം സ്വരാജ് വിജയിക്കും എന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ നിഷ്പക്ഷ വോട്ടുകള്‍ കൂടി ഏകീകരിക്കാന്‍ എം സ്വരാജിലൂടെ സാധിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ കൂടി എം സ്വരാജിന് ലഭിക്കുമെന്നും നേരിയ മാര്‍ജിനില്‍ വിജയം ഉറപ്പിക്കും എന്നുമാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍.

അതേസമയം, ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്ന് പേരിട്ട ഇറാനെതിരായ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തെന്നും ഇറാന്‍ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കനത്ത നടപടിയെടുക്കുമെന്നും അമേരിക്ക പറഞ്ഞു. ബി 2 ബോംബര്‍ ഉപയോഗിച്ചാണ് അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയത്. 18 മണിക്കൂര്‍ പറന്നാണ് ഇവ ലക്ഷ്യസ്ഥാനത്തെത്തിയത്. വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ അന്തര്‍വാഹിനിയില്‍ നിന്ന് ആക്രമിച്ചു. ടോമഹോക് ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിച്ചു. ഇസ്ഫഹാനില്‍ ആക്രമണം നടത്തിയത് അന്തര്‍വാഹിനിയില്‍ നിന്ന് മിസൈല്‍ അയച്ചാണ്. രണ്ട് ഡസനിലധികം മിസൈലുകള്‍ ഉപയോഗിച്ചു. 20 മിനിറ്റ് കൊണ്ട് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി വ്യോമാതിര്‍ത്തി കടന്നുവെന്നും അമേരിക്ക വ്യക്തമാക്കി.