മുൻ കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയുടെ സ്മരണികകൾ ഒരു രൂപത്തിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി. പുസ്തകത്തിന്റെ അനധികൃത പതിപ്പ് സോഷ്യൽ മീഡിയയിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നുവെന്ന പരാതിയിൽ ഡൽഹി പോലീസ് കേസെടുത്തതിന് പിന്നാലെയാണ് പ്രസാധകരുടെ വിശദീകരണം.
നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന പുസ്തകത്തിന് ഇതുവരെ അധികൃതരിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ പുസ്തകം പുറത്തിറങ്ങിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വിവാദമായതോടെയാണ് പ്രസാധകർ രംഗത്തെത്തിയത്.
പുസ്തകത്തിൻ്റെ ഏക പ്രസിദ്ധീകരണ അവകാശം തങ്ങൾക്കാണെന്നും എന്നാൽ ഇത് അച്ചടിച്ചോ ഡിജിറ്റൽ രൂപത്തിലോ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. “പുസ്തകം പ്രസിദ്ധീകരണത്തിന് പോയിട്ടില്ലെന്ന് ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പുസ്തകത്തിന്റെ പ്രിന്റ് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിലുള്ള ഒരു കോപ്പിയും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല,” പ്രസ്താവനയിൽ പറയുന്നു.
നിലവിൽ പ്രചരിക്കുന്ന പിഡിഎഫ് അല്ലെങ്കിൽ ഡിജിറ്റൽ പതിപ്പുകൾ പകർപ്പവകാശ ലംഘനമാണെന്നും ഇത് ഉടനടി നിർത്തണമെന്നും പ്രസാധകർ മുന്നറിയിപ്പ് നൽകി. അനധികൃതമായി ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ചോർച്ചയിൽ പോലീസ് അന്വേഷണം
പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പകർപ്പുകൾ പ്രചരിപ്പിച്ചതിന് ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുസ്തകത്തിന്റെ പ്രീ-പ്രിന്റ് പതിപ്പ് ആവശ്യമായ അനുമതികളില്ലാതെ സോഷ്യൽ മീഡിയയിലും വാർത്താ ഫോറങ്ങളിലും പ്രചരിക്കുന്നതായി പോലീസ് ശ്രദ്ധയിൽപ്പെട്ടിരുന്നു. പ്രസാധകർ തയ്യാറാക്കിയ ടൈപ്പ്സെറ്റ് ബുക്കിന്റെ പിഡിഎഫ് ചില വെബ്‌സൈറ്റുകളിൽ കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ചില ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകൾ പുസ്തകം വാങ്ങാൻ ലഭ്യമാണെന്ന തരത്തിൽ കവർ പേജ് പ്രദർശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ ചോർച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ കേസ് ഏറ്റെടുത്തു.
പാർലമെന്റിലെ വിവാദം
പാർലമെന്റ് സമുച്ചയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുസ്തകത്തിൻ്റെ പകർപ്പെന്ന് തോന്നിക്കുന്ന ഒന്ന് ഉയർത്തിക്കാട്ടിയതോടെയാണ് വിഷയം രാഷ്ട്രീയ വിവാദമായത്. ലോക്സഭയിൽ ഇത് വലിയ വാഗ്വാദങ്ങൾക്ക് വഴിവെക്കുകയും ബജറ്റ് സമ്മേളനത്തിന്റെ ബാക്കി കാലയളവിൽ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്തു.
പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കാത്തതിനാൽ പുസ്തകം നിലവിലില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച്, സെൻസിറ്റീവ് വിവരങ്ങൾ അടങ്ങിയേക്കാവുന്ന സ്മരണികകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഈ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകാൻ തയ്യാറാകുന്നില്ലെന്ന് രാഹുൽ ഗാന്ധി പിന്നീട് ആരോപിച്ചു.



