കൊച്ചി: പെരുമ്പാവൂര്‍ ഭായ് കോളനിയില്‍ നടക്കുന്ന ലഹരി കച്ചവടത്തിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തില്‍ 20 പേര്‍ക്കെതിരെ കേസ്. അന്യസംസ്ഥാനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്ന പരാതിയിലാണ് കേസ്.

കഴിഞ്ഞ ദിവസം ഭായ് കോളനിയില്‍ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനും വെങ്ങോല പഞ്ചായത്ത് പ്രസിഡന്‍റ് ഷമിത ഷരീഫിന്‍റെ ഭര്‍ത്താവുമായ ഷരീഫിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബംഗാള്‍ സ്വദേശികളായ അനോവര്‍, മോനിറുല്‍ എന്നിവരുടെ പരാതിയിലാണ് കേസ് എടുത്തത്. ഇവര്‍ നടത്തിയിരുന്ന കടയില്‍ നിന്നും ഷരീഫ് പേടിഎം സ്‌കാനര്‍ തട്ടിയെടുക്കുകയും അതിലൂടെ ലഭിച്ച 9,000 രൂപ മയക്കുമരുന്ന് വിറ്റു കിട്ടിയ തുകയാണെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.

ലഹരി ഇടപാടു നടത്തുന്നവര്‍ക്കെതിരെ പോലീസ് കേസ് എടുക്കുന്നുവെന്ന് ആരോപിച്ച് വെങ്ങോല പഞ്ചായത്തംഗം ബേസില്‍ കുര്യാക്കോസ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഭായ് കോളനിയിലെ മയക്കുമരുന്ന് ഇടപാടുകള്‍ തടയാനായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

സ്ഥലത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചിരുന്നു. ഭായ് കോളനിയിലും പെരുമ്പാവൂരിലും അന്യസംസ്ഥാന തൊഴിലാളികളടക്കം പരസ്യമായി മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിന്‍റെയും ലഹരി കച്ചവടം നടത്തുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.