കൃഷിക്കും ഗൃഹനിർമ്മാണത്തിനും നൽകിയ പട്ടയഭൂമി, ജീവനോപാധിക്ക് വേണ്ടി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിനുള്ള ചട്ടങ്ങൾ ലഘൂകരിക്കാൻ സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചട്ട രൂപീകരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണ്ണായക നിർദ്ദേശങ്ങൾ ഉയർന്നുവന്നത്.

ചട്ടലംഘനങ്ങൾ ക്രമീകരിക്കുന്നതിന് സ്വീകരിച്ചതിനേക്കാൾ ലളിതവും ജനങ്ങൾക്ക് സൗകര്യപ്രദവുമാകണം പുതിയ ചട്ടങ്ങളെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സർക്കാർ നൽകിയ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ഭൂമി വിനിയോഗിക്കാത്ത, ചട്ടലംഘനം നടത്താത്ത ഉടമകളെ പരിഗണിച്ച് ഏറ്റവും ലഘൂകരിച്ചുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളുമാണ് ഉണ്ടാകേണ്ടത്.

പ്രധാന തീരുമാനങ്ങൾ:

● സമയപരിധിയില്ല: ഭൂമി തരംമാറ്റി വിനിയോഗിക്കുന്നതിനുള്ള അനുമതി തേടുന്നതിന് സമയപരിധി നിശ്ചയിക്കില്ല. ഉടമ ആഗ്രഹിക്കുന്ന സമയത്ത് തരംമാറ്റം അനുവദിക്കും.

● ഫീസ് ഘടന: പൊതുആവശ്യത്തിനും വ്യാപാരാവശ്യത്തിനുമുള്ള നിർമ്മിതികൾക്കായുള്ള തരംമാറ്റലിന് അപേക്ഷാ ഫീസ് മാത്രം ഈടാക്കും. ഉയർന്ന അളവിലുള്ള തരംമാറ്റലിന് അപേക്ഷാഫീസിന് പുറമേ നിശ്ചിത ഫീസ് ഈടാക്കുമെങ്കിലും അത് കനത്തതാകില്ല.

● അധികാരം തഹസിൽദാർക്ക്: അപേക്ഷകൾ തഹസിൽദാർ പരിശോധിച്ച് അതത് ജില്ലയിൽ തന്നെ അനുമതി നൽകുന്നതിനുള്ള സംവിധാനം കൊണ്ടുവരും.

● ചെറിയ പട്ടയങ്ങൾക്ക് ഇളവ്: ഏതാവശ്യത്തിനാണോ തരം മാറ്റപ്പെടുന്നത് അതിനനുസൃതമായ നിർമ്മാണങ്ങൾ, ഭൂമിയുടെ പരിവർത്തനങ്ങൾ എന്നിവക്ക് ആകെ ഭൂമിയുടെ നിശ്ചിത ശതമാനം വരെയെന്ന് നിജപ്പെടുത്തും. എന്നാൽ ചെറിയ അളവിലുള്ള പട്ടയങ്ങളിൽ ഈ വ്യവസ്ഥയ്ക്ക് മതിയായ ഇളവ് നൽകും.

● നിജസ്ഥിതി സർട്ടിഫിക്കറ്റ്: പട്ടയം ലഭ്യമല്ലാത്ത സാഹചര്യത്തിൽ അപേക്ഷയോടൊപ്പം നിജസ്ഥിതി സർട്ടിഫിക്കറ്റ് പരിഗണിക്കും.

മലയോര ജില്ലയിലെ കർഷകരുടെ ജീവിത രീതിക്ക് വന്ന മാറ്റങ്ങൾക്കനുസൃതമായി വേണം ജീവനോപാധിക്കുള്ള ഭൂവിനിയോഗത്തെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ റവന്യു മന്ത്രി കെ. രാജൻ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.