ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ശ്രീലങ്കൻ ഓപ്പണര്‍ പാതും നിസങ്ക. 10 ഫോറും അഞ്ച് സിക്സും പറത്തിയ നിസങ്ക 52 പന്തില്‍ 100 റണ്‍സടിച്ചു.

ടി20 ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു താരം ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടുന്നത്. 2014ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍റെ ഉമര്‍ അക്‌മല്‍ നേടിയ 94 റണ്‍സായിരുന്നു ഇതുവരെ ഓസ്ട്രേലിയക്കെതിരെ ഒരു താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.

ഓസ്ട്രേലിയക്കെതിരെ 52 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന നിസങ്ക ശ്രീലക്കായി ലോകകപ്പില്‍ ഏറ്റവും വേഗതയാര്‍ന്ന സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2010ല്‍ മഹേല ജയവര്‍ധനെ നേടിയ 100 റണ്‍സായിരുന്നു ലോകകപ്പില്‍ ഇതുവരെ ലങ്കൻ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.

52 പന്തില്‍ സെഞ്ചുറിയിലെത്തിയ പാതും നിസങ്ക ടി20 ക്രിക്കറ്റിൽ ശ്രീലങ്കൻ താരത്തിന്‍റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന സ്വന്തം റെക്കോര്‍ഡിനൊപ്പമെത്തി. കഴിഞ്ഞ ഏഷ്യാ കപ്പിലും നിസങ്ക ഇന്ത്യക്കെതിരെ 52 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. 44 പന്തില്‍ സെഞ്ചുറി നേടിയ കുശാല്‍ പെരേരയാണ് ടി20 ക്രിക്കറ്റില്‍ വേഗതയേറിയ സെഞ്ചുറി നേടിയ ലങ്കന്‍ താരം.

ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയുടെ മൂന്നാം ജയം മാത്രമാണിത്. 1996ലെ ഏകദിന ലോകകപ്പ് ഫൈനലിലും 2009ലെ ടി20 ലോകകപ്പിലുമാണ് ഇതിന് മുമ്പ് ലങ്ക ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്.

ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക ഇന്ന് പിന്തുടര്‍ന്ന് ജയിച്ച 182 റണ്‍സ് ലോകകപ്പിലെയും ശ്രീലങ്കയിലെയും അവരുടെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ചേസാണ്. ഓസ്ട്രേലിയക്കെതിരെ ലോകകപ്പില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും ഇതാണ്.

ചൊവ്വാഴ്ച നടക്കുന്ന സിംബാബ്‌‌വെ-അയര്‍ലന്‍ഡ് പോരാട്ടത്തില്‍ സിംബാബ്‌വെ ജയിച്ചാല്‍ ഓസ്ട്രേലിയ സൂപ്പര്‍ 8ലെത്താതെ പുറത്താവും. അവസാന മത്സരത്തില്‍ ഒമാനെ തോല്‍പ്പിച്ചാലും ഓസീസിന് സൂപ്പര്‍ 8 ല്‍ എത്താനാവില്ല. സിംബാബ്‌വെയോടേറ്റ അപ്രതീതക്ഷിത തോല്‍വിയാണ് ഓസീസിന് പണിയായത്

.ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്ത ശ്രീലങ്ക സൂപ്പര്‍ 8ലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറില്‍ 181 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 52 പന്തില്‍ ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി നേടിയ ഓപ്പണര്‍ പാതും നിസങ്കയുടെയും 38 പന്തില്‍ 51 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്‍റെയും ബാറ്റിംഗ് മികവില്‍ ശ്രീലങ്ക 18 ഓവറില്‍ വിജയലക്ഷ്യം അടിച്ചെടുത്തു.